കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആർഎസ്പിയിൽ അഭിപ്രായഭിന്നത. സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതരമായ സാന്പത്തിക ആരോപണമുൾപ്പടെയുള്ള ഉന്നയിച്ച് ദേശീയ സമിതിയംഗത്തിന്റെ ശബ്ദസന്ദേശം പാർട്ടി ഗ്രൂപ്പുകളിൽ ചർച്ചയാകുന്നു. ദേശീയ സമിതിയംഗവും മുതിർന്ന നേതാവുമായ കണ്ണൂരിലെ ഇല്ലിക്കൽ ആഗസ്തിയാണ് സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മട്ടന്നൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പാർട്ടി സാന്പത്തികമായി സഹായിച്ചില്ല. മാത്രമല്ല, കോൺഗ്രസ് അനുവദിച്ച പത്തുലക്ഷം രൂപ പാർട്ടി നേതൃത്വം കൈപ്പറ്റിയിട്ടും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി തന്റെ മണ്ഡലത്തിലേക്കു തിരിഞ്ഞു നോക്കിയില്ലെന്നും കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ പാർട്ടിക്കു വേണ്ടെന്ന ഷിബു ബേബി ജോണിന്റെ പരാമർശത്തെയും ഇദ്ദേഹം വിമർശിക്കുന്നു. പാർട്ടിയെ കൊല്ലത്തെ മൂന്നു സീറ്റുകളിൽ ഒതുക്കാനുള്ള നീക്കമാണെതിനു പിന്നിലത്രേ. 13ന് സംസ്ഥാന സെക്രട്ടേറിയറ്റും 14ന് സംസ്ഥാന സമിതിയും ചേരാനിരിക്കെയാണ് ഇല്ലിക്കൽ ആഗസ്തി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
യുഡിഎഫിൽ എത്തിയ ശേഷം മൂന്നു തദ്ദേശ തെരഞ്ഞെടുപ്പുകളിലും രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ആര്‍എസ്പി വട്ടപ്പൂജ്യമായി. ഈ നിലയില്‍ പോയാല്‍ 2026 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റമുണ്ടാകില്ല. ഒറ്റ രാത്രി കൊണ്ട് മുന്നണി മാറിയതിന്റെ ഫലമാണ് പരാജയങ്ങൾക്ക് കാരണം. ഇത് തിരുത്തപ്പെടണം.
കേരള കോൺഗ്രസ്-മാണി, ആർജെഡി എന്നീ പാർട്ടികൾ യുഡിഎഫ് വിട്ടപ്പോൾ കൂടുതൽ സീറ്റുകൾ ആർഎസ്പിക്ക് വാങ്ങിച്ചെടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. . രാജാവ് നഗ്നനാണ് എന്ന് പറയാൻ പാർട്ടിയിലുള്ളവർ തയാറാകണം. പാർട്ടിയിലെ ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കണമെന്നും ശബ്ദസന്ദേശത്തിൽ പാർട്ടിയിലെ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.